Sunday, October 7, 2012

ഒരു വീട്ടില്‍ കയറിച്ചെല്ലുമ്പോള്‍‍ പാലിക്കേണ്ട മര്യാദകള്‍ , അബൂഹാദി


ഒരു വീട്ടില്‍ കയറിച്ചെല്ലുമ്പോള്‍‍ പാലിക്കേണ്ട മര്യാദകള്‍
സൂറത്ത് നൂര്‍ (27, 28) വചനങ്ങള്‍

ഒരു വീട്ടില്‍ കയറിച്ചെല്ലുമ്പോള്‍ പാലിക്കേണ്ട മര്യാദകളെക്കുറിച്ചാണ് ഈ സൂക്തങ്ങളില്‍ പറയുന്നത് :

بسم الله الرحمن الرحيم
{ يٰأَيُّهَا ٱلَّذِينَ آمَنُواْ لاَ تَدْخُلُواْ بُيُوتاً غَيْرَ بُيُوتِكُمْ حَتَّىٰ تَسْتَأْنِسُواْ وَتُسَلِّمُواْ عَلَىٰ أَهْلِهَا ذٰلِكُمْ خَيْرٌ لَّكُمْ لَعَلَّكُمْ تَذَكَّرُونَ }
{ فَإِن لَّمْ تَجِدُواْ فِيهَآ أَحَداً فَلاَ تَدْخُلُوهَا حَتَّىٰ يُؤْذَنَ لَكُمْ وَإِن قِيلَ لَكُمْ ٱرْجِعُواْ فَٱرْجِعُواْ هُوَ أَزْكَىٰ لَكُمْ وَٱللَّهُ بِمَا تَعْمَلُونَ عَلِيمٌ }
{സത്യ വിശ്വാസികളേ, നിങ്ങളുടേതല്ലാത്ത വീടുകളില്‍ ആ വീട്ടുകാരോട് അനുവാദം ചോദിക്കുകയും അവര്‍ക്ക് സലാം പറയുകയും ചെയ്യുന്നത് വരെ പ്രവേശിക്കരുത്. അത് നിങ്ങള്‍ക്ക് ഗുണകരമാണ്. നിങ്ങള്‍ ഓര്‍മ്മ വെക്കാനാണ്‍(ഇത് അവതരിപ്പിച്ചു തന്നിട്ടുള്ളത്)}(സൂറത്ത് നൂര്‍ 27){ഇനി (അനുവാദം നല്‍കുവാന്‍) ആരെയും നിങ്ങള്‍ കണ്ടില്ലെങ്കില്‍, അനുമതി ലഭിക്കുന്നത് വരെ നിങ്ങളതില്‍ പ്രവേശിക്കരുത്. മടങ്ങിപ്പോവുക എന്ന് നിങ്ങളോട് പറയപ്പെട്ടാല്‍ മടങ്ങുക, അതാണ് നിങ്ങള്‍ക്ക് ഉത്തമം. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി അള്ളാഹു ഏറ്റവും അറിയുന്നവനാണ്}(സൂറത്ത് നൂര്‍ 28)

വിശദീകരണം :

“നിങ്ങളുടെതല്ലാത്ത വീടുകള്‍” എന്നു പറഞതില്‍ വാടകക്കോ അല്ലാതെയോ മറ്റൊരാള്‍ക്ക് താമസിക്കാന്‍ കൊടുത്ത വീടുകളും പെടുന്നതാണ്. മറ്റൊരാള്‍ താമസിക്കുന്ന വീടുകളില്‍ ചെല്ലുമ്പോള്‍ പാലിക്കേണ്ട ചില മര്യാദകളാണ് അള്ളാഹു ഇവിടെ നിര്‍ദ്ദേശിക്കുന്നത്. ഒരു വീട്ടില്‍ അന്യന് കാണാന്‍ പാടില്ലാത്ത അപമാന കരമായ പലതുമുണ്ടാകാം. ചിലപ്പോള്‍ അകത്തുള്ളവര്‍ ശരിക്ക് വസ്ത്രം ധരിച്ചിട്ടില്ലായിരിക്കാം. മറ്റൊരാള്‍ കേള്‍ക്കാന്‍ പാടില്ലാത്ത സംസാരങ്ങളോ കാണാന്‍ പറ്റാത്ത പ്രവര്‍ത്തിയോ നടക്കുന്നുണ്ടായിരിക്കാം. ഇത്തരം സന്ദര്‍ഭങ്ങള്‍ വീട്ടുകാര്‍ക്ക് മാത്രമല്ല പ്രവേശിക്കുന്നവര്‍ക്കും വിഷമമുണ്ടാക്കും. അത് കൊണ്ട് മുന്‍’കൂട്ടി സമ്മതം ചോദിച്ച് അനുവാദം ലഭിച്ചാലല്ലാതെ ആ വീട്ടില്‍ പ്രവേശിക്കരുത്.പ്രവേശന മര്യാദ വിവരിക്കുന്ന ധാരാളം ഹദീസ് വന്നിട്ടുണ്ട്.. അതില്‍ ചിലത് താഴെ വിവരിക്കാം : (ഇന്‍ഷാന്‍ അല്ലാഹ്)

മുന്നു വട്ടം സമ്മതം ചോദിക്കണം:

ഒരിക്കല്‍ അബൂ മുസല്‍ അശ്’അരി(റ) എന്ന സ്വഹാബി ഉമര്‍(റ)ന്റെ വീട്ടില്‍ ചെന്നു, മൂന്നു പ്രാവശ്യം സമ്മതം ചോദിച്ചിട്ടും കിട്ടിയില്ല. തന്നിമിത്തം അദ്ദേഹം മടങ്ങിപ്പോന്നു. പിന്നീട് ഉമര്‍(റ) പറഞ്ഞു : അബൂ മുസല്‍ അശ്’അരി(റ) അനുവാദം ചോദിക്കുന്ന ശബ്ദമല്ലെ ഞാന്‍ കേട്ടത്? സമ്മതം കൊടുക്കുക. അപ്പോള്‍ വീട്ടിലുള്ളവര്‍ അദ്ദേഹത്തെ അന്വേഷിച്ചു. അപ്പോഴേക്കും അബൂ മുസല്‍ അശ്’അരി(റ) പോയിക്കഴിഞിരുന്നു.പിന്നീട് അബൂ മുസല്‍ അശ്’അരി(റ) വന്നപ്പോള്‍ നേരത്തെ മടങ്ങിപ്പോവാന്‍ കാരണമെന്തെന്ന് ഉമര്‍(റ) ചോദിച്ചു. അദ്ദേഹം പ്രതികരിച്ചു : ഞാന്‍ മൂന്നു വട്ടം അനുവാദം ചോദിച്ചു കിട്ടിയില്ല. നിങ്ങളില്‍ ഒരാള്‍ മുന്നു പ്രാവശ്യം അനുവാദം ചോദിച്ച് കിട്ടിയില്ലെങ്കില്‍ അവന്‍ തിരിച്ചു പോരട്ടെ എന്ന് നബി(സ) പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട് എന്ന് അബൂ മുസല്‍ അശ്’അരി(റ) പറഞ്ഞു

ഒരിക്കല്‍ നബി(സ) സ’അദുബ്നു ഉബാദ(റ) വീട്ടില്‍ പ്രവേശിക്കുവാന്‍ അനുവാദം ചോദിച്ചു കൊണ്ട് സലാം ചൊല്ലി. സ’അദ്(റ) സലാം മടക്കിയെങ്കിലും നബി(സ) കേള്‍ക്കത്തക്ക വിധം ഉച്ചത്തിലായിരുന്നില്ല. ഇപ്രകാരം മൂന്നു വട്ടം ആവര്‍ത്തിച്ചു നബി(സ) മടങ്ങി. അപ്പോള്‍ സ’അദ്(റ) പിന്നാലെ ചെന്ന് ഇങ്ങനെ പറഞ്ഞു : അള്ളാഹുവിന്റെ ദൂതരെ, സത്യമായും സലാമുകളെല്ലാം എന്റെ കാതില്‍ പതിയുകയും ഞാല്‍ സലാം മടക്കുകയും ചെയ്തിട്ടുണ്ട്. അവിടന്ന് കേള്‍ക്കത്തക്ക വിധം ഉച്ചത്തില്‍ മടക്കാതിരുന്നത് ആ സലാമും ബറക്കത്തും എനിക്ക് അധികം ലഭിക്കേണ്ടതിനായിരുന്നു.അങ്ങനെ നബി(സ)യെ അദ്ദേഹം വീട്ടില്‍ പ്രവേശിപ്പിക്കുകയും അവിടന്ന് ഭക്ഷണം കഴിക്കുകയും ചെയ്തു. (ഇമാം അഹ്മദ്, അബുദാവൂദ് എന്നിവര്‍ ഇത് ഉദ്ധരിച്ചിരിക്കുന്നു)പ്രവേശനത്തിന് അനുവാദം ചോദിക്കുന്നതിന് മുമ്പാണ് സലാം ചോല്ലേണ്ടത് എന്നാണ് അധിക ഉലമാക്കളുടെയും അഭിപ്രായം

സമ്മതം ചോദിക്കുന്നവര്‍ വാതിലിനു നേരെ നില്‍ക്കരുത് :

വാതിലിന്റെ വലഭാഗത്തോ ഇടഭാഗത്തോ നില്‍ക്കണം.നബി(സ) ഏതെങ്കിലും ഒരു വീട്ടിലേക്ക് ചെന്നാല്‍ വാതിലിന്റെ നേര്‍ക്ക് മുഖമിട്ട് നില്‍ക്കുകയില്ല. അതിന്റെ വലത് ഭാഗമോ ഇടത് ഭാഗമോ നിന്നു കൊണ്ട് സലാം പറയും. ഇത് അബൂദാവൂദ് ഉദ്ധരിച്ചിട്ടുണ്ട്.അതു പോലെത്തന്നെ ആരാണെന്ന് ചോദിച്ചാല്‍ ഞാനാണ് എന്ന് പറയരുത്. ചോദ്യകര്‍ത്താവിന് മനസ്സിലാകുന്ന വിധം മറുപടി നല്‍കണം. ജാബിര്‍(റ) പറയുന്നു : എന്റെ പിതാവിനുണ്ടായിരുന്ന ഒരു കടത്തെ പറ്റി പറയേണ്ടതിനായി ഞാന്‍ നബി(സ) യുടെ അടുത്ത് പോയി. അങ്ങനെ ഞാന്‍ വാതില്‍ക്കല്‍ മുട്ടി, അപ്പോള്‍ “ആരാണത്?” എന്ന് നബി(സ) ചോദിച്ചു. ഇത് ഞാനാണ് എന്ന് മറുപടി പറഞ്ഞപ്പോള്‍ നബി(സ) “ഞാന്‍ ഞാന്‍ തന്നെ” എന്ന് അല്പം വെറുപ്പോടെ പ്രതികരിച്ചു.

No comments:

Post a Comment