Wednesday, February 27, 2013

മയ്യിത്ത് കേള്‍ക്കുകയും തിരിച്ചറിയുകയും ചെയ്യുമോ?



മയ്യിത്ത് കേള്‍ക്കുകയും തിരിച്ചറിയുകയും ചെയ്യുമോ?
(ഇമാം ജലാലുദ്ധീന്‍ സുയൂത്തിയുടെ ശറഹു സ്സുദൂര്‍ ഫീ അഹ് വാ ലില്‍  ഖുബൂര്‍ എന്ന ഗ്രന്ഥത്തില്‍ നിന്നും)

തന്നെ കുളിപ്പിക്കുകയും കഫന്‍ ചെയ്യുകയും ചെയ്യുന്ന ആളെ മയ്യിത്ത് തിരിച്ചറിയുമോ?തീര്‍ച്ചയായും തിരിച്ചറിയും.ജനാസ കൊണ്ടുപോകുന്ന സമയത്ത് മയ്യിത്തിനെ കുറിച്ച് എന്തെല്ലാമാണോ പറയുന്നത് അതെല്ലാം മയ്യിത്ത് കേള്‍ക്കും.ആളുകള്‍ക്കൊപ്പം മലക്കുകളും അനുഗമിക്കും.താഴെ കൊടുക്കുന്ന ഹദീസുകള്‍ ശ്രദ്ധിക്കുക.

ഹസ്രത്ത് അബൂ സഈദുല്‍ ഖുദ്രിയില്‍ നിന്ന് നിവേദനം : നബി(സ) പറഞ്ഞു : “മയ്യിത്ത് കുളിപ്പിക്കുന്നവനെയും കഫന്‍ ചെയ്യുന്നവനെയും ഖബറില്‍ ഇറക്കി വെക്കുന്നവനെയും മയ്യിത്ത് തിരിച്ചറിയും.മുജാഹിദില്‍(റ) നിന്നും അബ്ദുല്‍ റഹ്മാനില്‍(റ) നിന്നും അംറബ്നു ദീനാറില്‍ (റ) നിന്നും ഇതേപോലുള്ള റിപ്പോര്‍ട്ട്‌ ഉണ്ട്.

ഹസ്രത്ത് അബൂ ബക്കറബ്നു അബ്ദില്ലാ (റ) യില്‍ നിന്ന് നിവേദനം: മയ്യിത്ത് മരിക്കുന്ന സമയത്ത് അവന്‍റെ റൂഹ് മലക്കുല്‍ മൌത്തിന്റെ കയ്യിലുണ്ടാകും.കുളിപ്പിക്കുകയും കഫന്‍ ചെയ്യുകയും ചെയ്യുന്ന സമയത്ത് എന്തെല്ലാം ചെയ്യുന്നുണ്ടോ അതെല്ലാം അവന്‍ കാണും.മയ്യിത്തിനു സംസാരിക്കാന്‍ ശേഷിയുണ്ടായിരുന്നുവെങ്കില്‍ കരയരുതെന്നും ബഹളം വെക്കരുതെന്നും ആളുകളെ വിലക്കുമായിരുന്നു.

ഹസ്രത്ത് അബൂ അബ്ദുല്‍ റഹ്മാനുബ്നു അബീലൈല (റ) യില്‍ നിന്ന് നിവേദനം: ജനാസ കൊണ്ടുപോകുന്ന സമയത്ത് റൂഹ് മലക്കിന്റെ കൈവശം ഉണ്ടാകും.ആരെങ്കിലും മയ്യിത്തിനെ കുറിച്ച് നല്ലത് പറഞ്ഞാല്‍ മലക്ക് മയ്യിത്തിനോട് പറയും : നിന്നെ കുറിച്ച് പറയുന്നത് കേള്‍ക്കൂ . മയ്യിത്തിനെ ഖബറിലേക്ക് വെക്കുമ്പോള്‍ മലക്ക് റൂഹിനെ ഖബറില്‍ നിക്ഷേപിക്കും.

ഹസ്രത്ത് അനസ്  (റ) യില്‍ നിന്ന് നിവേദനം: ബദര്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ട സത്യനിഷേധികളെ കുഴിയില്‍ എറിഞ്ഞപ്പോള്‍ കുഴിയുടെ വക്കില്‍ നിന്ന് നബി(സ) വിളിച്ചു പറഞ്ഞു : സ്രഷ്ടാവ് നിങ്ങളോട് വാഗ്ദത്തം ചെയ്തത് എന്തായിരുന്നു അത് സത്യമായി ഫലിച്ചോ ഇല്ലയോ? ഞങ്ങളോട് വാഗ്ദാനം ചെയ്തത് ഞങ്ങള്‍ സത്യമായി കണ്ടെത്തിയിരിക്കുന്നു. ഹസ്രത്ത് ഉമര്‍ (റ) ചോദിച്ചു : അല്ലാഹുവിന്‍റെ റസൂലേ , ജീവനില്ലാത്ത ശരീരവുമായി നിങ്ങള്‍ എന്തിനാണ് സംസാരിക്കുന്നത് ? നബി(സ) പറഞ്ഞു : “ഞാന്‍ പറയുന്നത് നിങ്ങളെക്കാള്‍ കൂടുതല്‍ അവര്‍ കേള്‍ക്കും.അവര്‍ക്ക് സംസാരിക്കാന്‍ കഴിയില്ല എന്നേയുള്ളൂ”.

ഹസ്രത്ത് ഉബൈദുബ്നു മര്സൂഖില്‍  (റ) നിന്ന് നിവേദനം : മദീനയില്‍ മസ്ജിദുന്നബവി അടിച്ചുവാരുന്ന ഒരു സ്ത്രീ ഉണ്ടായിരുന്നു.അവര്‍ മരിച്ചു .ആളുകള്‍ അവരെ മറവു ചെയ്തു .നബി(സ) ആ വിവരം അറിഞ്ഞില്ല.ഒരു ദിവസം അവരുടെ ഖബറിനടുത്ത് കൂടി പോകുമ്പോള്‍ നബി (സ) ചോദിച്ചു : ഇത് ആരുടെ ഖബര്‍ ആണ്? പള്ളി അടിച്ചു വാരിയിരുന്ന ആ സ്ത്രീയുടെതോ? അവര്‍ പറഞ്ഞു : അതെ. നബി (സ) അപ്പോള്‍ത്തന്നെ സ്വഫ്ഫു ശരിയാക്കി .എല്ലാവരും ജനാസ നമസ്കരിച്ചു . എന്നിട്ട് സ്ത്രീയോട് ചോദിച്ചു : നിനക്ക് ഏറ്റവും ഉപകാരപ്പെട്ടത്‌ ഏതു പ്രവര്‍ത്തനമായിരുന്നു” ജനങ്ങള്‍ ചോദിച്ചു : “അല്ലാഹുവിന്‍റെ റസൂലേ , അങ്ങയുടെ സംസാരം അവള്‍ കേള്‍ക്കുമോ? നബി (സ) പറഞ്ഞു : “നിങ്ങളെക്കാള്‍ നന്നായി അവള്‍ കേള്‍ക്കും” . പിന്നീടാ സ്ത്രീ മറുപടി പറഞ്ഞു : “പള്ളി അടിച്ചുവാരുന്നതാണ് എനിക്ക് ഏറ്റവും ഉപകാരപ്പെട്ടത്‌”.



ഹസ്രത്ത് അബൂ സഈദുല്‍ ഖുദ്രിയില്‍ നിന്ന് നിവേദനം : നബി(സ) പറഞ്ഞു : “ ജനാസ ചുമലിലേറ്റി കൊണ്ടുപോകുമ്പോള്‍ മരിച്ചയാള്‍ സദ്‌വൃത്തന്‍ ആണെങ്കില്‍ പറയും : “എന്നെ ഒന്ന് വേഗം കൊണ്ടുപോകൂ “ അവന്‍ സദ്‌വൃത്തനല്ലെങ്കില്‍ ഇങ്ങനെയാണ് പറയുക: “ഹാവൂ! എങ്ങോട്ടാണ് നിങ്ങളെന്നെ കൊണ്ടുപോകുന്നത്?. മനുഷ്യരും ജിന്നുകളും അല്ലാത്ത എല്ലാവരും അവന്‍റെ ശബ്ദം കേള്‍ക്കും.മനുഷ്യനെങ്ങാനും മയ്യിത്തിന്റെ ശബ്ദം കേള്‍ക്കുയാണെങ്കില്‍ അവന്‍ അട്ടഹസിക്കുമായിരുന്നു.

ഹസ്രത്ത് അബൂഹുറൈറ(റ)യില്‍ നിന്ന് നിവേദനം : നബി (സ) പറഞ്ഞു :
ജനാസയെ നിങ്ങള്‍ വേഗം കൊണ്ടുപോവുക. നല്ലവാണെങ്കില്‍ നന്മയുടെ ഭാഗത്തേക്ക്‌ എത്തിക്കാം.ഇനി നല്ലവനല്ലെങ്കില്‍ നിങ്ങള്‍ നിങ്ങളുടെ ചുമലില്‍ നിന്ന് ആ ഭാരം ഒഴിവാക്കുകയും ചെയ്യാം.അബൂബക്കര്‍ മുസ്നീ പറയുന്നു : ഞാന്‍ കേട്ടിട്ടുണ്ട് , വിശ്വാസി തന്നെ എളുപ്പം കൊണ്ടുപോകുന്നതില്‍ സന്തുഷ്ടനാകും. അയ്യൂബ് (റ) നിന്ന് നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്: മയ്യിത്തിനെ വേഗം ഖബറില്‍ എത്തിക്കുകയെന്നതാണ് മയ്യിത്തിനോടുള്ള ആദരം”.

ഹസ്രത്ത് ഉമര്‍ (റ)യില്‍ നിന്ന് നിവേദനം : നബി (സ) പറഞ്ഞു : മയ്യിത്തിനെ പായയില്‍ കിടത്തി മൂന്നടി എടുത്തു വെക്കുമ്പോഴേക്കും അവന്‍ പറയും : സഹോദരന്മാരെ , എന്നെ കൊണ്ട് പോകുന്നവരെ , നിങ്ങള്‍ ബോധവാന്മാരാകുക . ദുനിയാവ് എന്നെ വഞ്ചിച്ചത് പോലെ നിങ്ങളെ വഞ്ചിക്കാതിരിക്കട്ടെ . കാലം കളി വിനോദങ്ങളില്‍ എന്നെ അകപ്പെടുത്തിയത് പോലെ നിങ്ങളെയും അകപ്പെടുത്താതിരിക്കട്ടെ.ഞാന്‍ കൂട്ടിവെച്ചതൊക്കെ അവകാശികള്‍ക്ക് വിട്ടു കൊടുത്തു.അന്ത്യ നാളില്‍ അല്ലാഹു ഓരോ അണുമണിതൂക്കം എന്നെ വിചാരണ ചെയ്യും.നിങ്ങളും എന്‍റെ ശേഷം വരിക തന്നെ ചെയ്യും.
ഈ ഹദീസിനെ ഇബ്നു അബി ദ്ദു ന്‍ യാ ‘കിതാബുല്‍ ഖുബൂറില്‍ ഉദ്ധരിച്ചിട്ടുണ്ട് .

ഹസ്രത്ത് ഇബ്നു മസഊദ് (റ)യില്‍ നിന്ന് നിവേദനം : നബി (സ) പറഞ്ഞു :
ദാവൂദ് നബി (അ) സ്രഷ്ടാവിനോട്‌ ചോദിച്ചു : “അല്ലാഹുവേ , ജനാസയെ അനുഗമിക്കുന്നവന്നു എന്ത് പ്രതിഫലമാണ് ലഭിക്കുക”. അല്ലാഹു (സു) പറഞ്ഞു : ഈ പ്രതിഫലം ലഭിക്കും.അതായതു അവന്‍ മരിച്ചാല്‍ എന്‍റെ മലക്കുകള്‍ അവന്‍റെ ജനാസയെ അനുഗമിക്കും. ഞാന്‍ അവന്‍റെ ആത്മാവിനു കാരുണ്യം ഇറക്കിക്കൊടുക്കും”.


ഹസ്രത്ത് അബൂഹുറൈറ(റ)യില്‍ നിന്ന് നിവേദനം : നബി (സ) പറഞ്ഞു :
മലക്കുകള്‍ ജനാസയുടെ മുമ്പിലാണ് നടക്കുക.ഈ മയ്യിത്ത് പരലോകജീവിതത്തിന് വേണ്ടി എന്തെല്ലാം കര്‍മ്മങ്ങള്‍ ആണ് ചെയ്തിട്ടുള്ളത് എന്നാണു അവര്‍ അനോന്യം സംസാരിക്കുക.മനുഷ്യരാകട്ടെ ഇയാള്‍ എത്ര സ്വത്ത് ഇട്ടെച്ചുപോയി എന്നതിനെക്കുറിച്ച് ആണ് സംസാരിക്കുക.